തിരുന്നാവായ - കൽപകഞ്ചേരി റോഡിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമായ പട്ടർ നടക്കാവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് കത്ത് നൽകി.തിരൂർ വൈരങ്കോട്,കഞ്ഞിപ്പുര റോഡ് കടന്നുപോകുന്നത് പട്ടർ നടക്കാവിലൂടെയാണ്.ക്ഷേത്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ധാരാളം ഉൾക്കൊള്ളുന്ന ഈ പ്രദേശം നേരത്തെ തന്നെ തിരക്കേറിയതാണ്.പുത്തനത്താണിയിൽ നിന്ന് കുറ്റിപ്പുറത്തേക്ക് എളുപ്പവഴി എന്ന നിലയ്ക്ക് നാഷണൽ ഹൈവേയിലൂടെ പോകുന്ന വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്.തിരു ന്നാവായ -തവന്നൂർ പാലം പൂർത്തിയാവുന്നതോടെ ഇതുവഴിയുള്ള വാഹനങ്ങളുടെ എണ്ണം ഇനിയും വലിയ തോതിൽ വർദ്ധിക്കും. ഇപ്പോൾ തന്നെ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഈ പ്രദേശത്ത്
ഭാവിയിൽ വലിയ പ്രതിസന്ധി നേരിടും. ആയതിനാൽ ഇതിന് പരിഹാരം കാണുന്നതിന് ബദൽ റോഡോ മേൽപ്പാലമോ നിർമ്മിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.ഇത് ബജറ്റിൽ ഉൾപ്പെടുത്തുകയും ടോക്കൺ മണി അനുവദിക്കുകയും ചെയ്തിട്ടുള്ളതാണ്.എന്നാൽ സർക്കാർ പിന്നീട് ഈ പദ്ധതിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.